കടമ്പകളെല്ലാം കടന്ന് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കൊക്കോണിക്‌സ് 15,000 രൂപയ്‌ക്ക് വിപണിയിൽ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാന്റേഡ്‌സിന്റെ (ബിഎസ്‌എസ്) അംഗീകാരം ലഭിച്ചതോടെ കൊക്കോണിക്‌സിന്റെ ലാപ്‌ടോപ് പൊതുവിപണിയിൽ എത്തും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന് കീഴിൽ ലാപ്‌ടോപ് നിർമിച്ച് വിപണിയിലിറക്കുന്നത്.
ബിഐഎസ് അംഗീകാരത്തിനായി ആറുമാസം മുമ്പ് സമീപിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ നീണ്ടുപോയി. അടുത്ത ആഴ്‌ചമുതൽ വലിയതോതിൽ നിർമാണം ആരംഭിക്കും. മാസം 30,000 ലാപ്‌ടോപ് നിർമിക്കാനുള്ള ശേഷി തിരുവന്തപുരം മൺവിളയിലെ യൂണിറ്റിനുണ്ട്. 25,000 മുതൽ 40,000 രൂപവരെയുള്ള ആറു മോഡൽ ആമസോൺ അടക്കമുള്ള ഓൺലൈൻ വിപണികളിൽ ലഭ്യമാക്കിയിരുന്നു. പഴയ ലാപ്ടോപ്പുകൾ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവുമുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, യുഎസ്ടി ഗ്ലോബൽ, ഇന്റൽ, കെഎസ്‌ഐഡിസി, സ്റ്റാർട്ടപ്പായ ആക്‌സിലറോൺ എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് കൊക്കോണിക്‌സ് രൂപം നൽകിയത്.