അടിയന്തരാവസ്ഥ: ഇന്ത്യയുടെ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മകള്‍ക്ക് 46 വയസ്സ്... തീക്ഷണമായ അടിയന്തരാവസ്ഥകാലത്തെ ഓർമ്മകളിലൂടെ...

അടിയന്തരാവസ്ഥയുടെ കിരാതവാഴ്ചകള്‍ ഭയപ്പെടുത്തുന്ന ഓര്‍മ്മകളായി മനസ്സിലേക്ക് കടന്നുവരുന്ന മാസം കൂടിയാണ് ജൂണ്‍. 46 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും, ജൂണ്‍ 25 എന്ന ദിവസം കലണ്ടര്‍ താളുകളിലെത്തുമ്പോള്‍, പലരുടെയും മനസ്സുകളില്‍ കനലുകള്‍ നീറും. അത്ര എളുപ്പത്തില്‍ മറക്കാനാകാത്തതാണ്, മറന്നുകൂടാത്തതാണ് ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ  അടിയന്തരാവസ്ഥ എന്ന ഇരുണ്ട അധ്യായം.

1975 ജൂണ്‍ 25നും 1977 മാര്‍ച്ച് 21നും ഇടയിലുള്ള 21 മാസങ്ങളാണ് 'അടിയന്തരാവസ്ഥ' എന്ന ഒരൊറ്റവാക്കില്‍ നമ്മള്‍ ഒതുക്കി വയ്ക്കുന്നത്. ഇന്നേക്ക് 46 വര്‍ഷം മുമ്പാണ് ഇന്ദിരാഗാന്ധി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി, അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹ്‌മദിനെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ' പ്രഖ്യാപിപ്പിക്കുന്നത്.

രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ സകല അധികാരങ്ങളും അതോടെ ഇന്ദിരാഗാന്ധി എന്ന ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകൃതമായി. തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു. പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങള്‍ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറുമാസം കൂടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തു കൊണ്ടിരുന്നു.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യം

വിലക്കയറ്റം, പട്ടിണി, അഴിമതി, ഭക്ഷ്യക്ഷാമം, അസമത്വം, അനീതി മുതലായ വിവിധങ്ങളായ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച്, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകാര്‍, നക്‌സലൈറ്റുകള്‍ എന്നിങ്ങനെ വിവിധ നേതൃത്വത്തിന്‍ കീഴില്‍ ഉയര്‍ന്ന ജനകീയ മുന്നേറ്റങ്ങള്‍, ഒരു വശത്ത് ശക്തമായി ഇന്ദിരാ ഭരണത്തിന് വെല്ലുവിളി ഉയര്‍ത്തി. മറുവശത്ത്  ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണവര്‍ഗത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാകുന്ന സാഹചര്യവും സംജാതമായി.

ഈ സ്ഥിതി വിശേഷം നേരിടാനുള്ള ഭരണകൂടതന്ത്രമാണ് 1975 ജൂണ്‍ 25 ലെ (അര്‍ദ്ധരാത്രിക്ക് ശേഷമായതിനാല്‍ ജൂണ്‍ 26) അടിയന്തരാവസ്ഥ എന്ന സ്വാതന്ത്ര്യധ്വംസനത്തിലേയ്ക്ക് നയിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ 1975 ജൂണ്‍ 12 ന് ഉണ്ടായ അലഹബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് മറ്റൊരു നിര്‍ണായക കാരണമായി ചൂണ്ടിക്കാട്ടുന്നു. 1971 ലെ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഭാരതീയ ലോക്ദളിലെ രാജ്‌നാരായണന്‍ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസില്‍, ജസ്റ്റിസ് ജഗന്‍ മോഹന്‍ലാല്‍ സിന്‍ഹ വിധി പ്രസ്താവിച്ചത് ഇന്ദിരാഗാന്ധിക്ക് എതിരായാണ്.

ഇന്ദിരയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെട്ടു. ആറുവര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും താല്‍ക്കാലിക വിധി പുറപ്പെടുവിച്ചു. മലയാളിയായ ജസ്്ററിസ് വി ആര്‍ കൃഷ്ണയ്യരായിരുന്നു സുപ്രീംകോടതിയിലെ ജഡജി.

എന്നാല്‍ ഭരണരംഗത്തും സാമൂഹിക രംഗത്തും കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇന്ദിരയുടെ തീരുമാനം അനുസരിച്ച് അവരുടെ പാവയെന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഭരണഘടനയുടെ 352 ആം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖാപിച്ചു.

അവകാശങ്ങള്‍ ഹനിക്കപ്പെട്ടു, നേതാക്കള്‍ ജയിലിലായി

പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. ഇന്ദിര മറ്റൊന്നു കൂടി ചെയ്തു: പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ നീര്‍വീര്യമാക്കി. മൗലികാവശങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 20 വരെയാണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ തന്നെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും ഇന്ദിര കസ്റ്റഡിയിലെടുത്തു. വിജയരാജേ സിന്ധ്യ, ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍, മൊറാര്‍ജി ദേശായി, ചൗധരി ചരണ്‍സിങ്, ജീവത് രാം കൃപലാനി, അടല്‍ ബിഹാരി വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ് , ലാല്‍ കൃഷ്ണ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിങ്ങനെ പലരും അറസ്റ്റിലായി. ആര്‍എസ്എസും ജമായത്തെ ഇസ്ലാമിയും അടക്കമുള്ള പല സംഘടനകളും രാജ്യത്ത് നിരോധിക്കപ്പെട്ടു. അക്കാലത്തുതന്നെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരായ ബറോഡാ ഡയനാമൈറ്റ് കേസ്,  കേരളത്തെ നടുക്കിയ രാജന്‍ ഉരുട്ടിക്കൊലക്കേസ് ഒക്കെ നടക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത്
പൊതു-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കപ്പെട്ടിട്ടുണ്ടായിരുന്നു.

കേരളത്തിന്റെ പോരാട്ട മാതൃക

ജനാധിപത്യ- പൗരാവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥ, രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനോട് ഒരര്‍ത്ഥത്തിലും നിശബ്ദമായിരുന്നില്ല കേരളം. പ്രതിഷേധങ്ങളുടെ ശബ്ദം നേര്‍ത്തതായിരുന്നെങ്കിലും അത് പലകോണുകളില്‍ നിന്ന് പല രൂപത്തില്‍ അരങ്ങേറി. അങ്ങനെ ഭരണകൂട സേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ ചില മാതൃകകള്‍ സംസ്ഥാനം തീര്‍ത്തു.

അടിയന്തരാവസ്ഥ കാലഘട്ടത്തിലെ കേരളമോഡല്‍ പ്രതിഷേധങ്ങള്‍ ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥികളും തൊഴിലാളികളും സ്ത്രീകളും ഉള്‍പ്പെടെ ഉജ്ജ്വലമായ ചെറുത്തുനില്‍പ്പാണ് കേരളം മുന്നോട്ട് വച്ചത്. വിദ്യാര്‍ത്ഥികളും സ്ത്രീകളും പോരാട്ട വേദികളില്‍ അതുവരെ കേരളം കാണാത്ത എതിര്‍പ്പുകള്‍ ഉയര്‍ത്തി വിട്ടു. അടിയന്തരാവസ്ഥയുടെ നിഷ്ഠൂരമായ അടിച്ചമര്‍ത്തലിന് ഇവരും വിധേയരായി.

കോളജ് ക്യാംപസുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധം, തൊഴില്‍ശാലകളിലേയ്ക്കും മറ്റ് സാമൂഹിക ഇടങ്ങളിലേയ്ക്കും പടര്‍ന്നു കയറി. അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരായിരുന്ന സിപിഐ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളും അവരുടെ സംഘടനകളും അധികാരം ഇക്കാലയളവില്‍ നന്നായി ആസ്വദിച്ചു. എന്നാല്‍ കേരളത്തിലെ മറ്റ് ഭൂരിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥികളും തൊഴിലാളി സംഘടനകളും സ്ത്രീകള്‍ ഉള്‍പ്പടെ പോരാട്ട രംഗത്തായിരുന്നു. സെന്‍സര്‍ഷിപ്പിന്റെ മറവില്‍ അതെല്ലാം മറച്ചുവെയ്ക്കാന്‍ തല്‍ക്കാലത്തേയ്ക്ക് ഭരണകൂട സംവിധാനങ്ങള്‍ക്ക് സാധിച്ചുവെങ്കിലും പ്രതിഷേധങ്ങളുടെ ചരിത്രം ഇന്നും പ്രസക്തമാണ്.