സ്ത്രീധന പീഢനം : പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലത്ത് യുവാവ് അറസ്റ്റിൽ. | Dowry Harassment Death


കൊല്ലം : പ്രതിശ്രുതവധു ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷം സ്ത്രീധന പീഡനക്കേസിൽ 25കാരൻ അറസ്റ്റിൽ.

 ഓടനാവട്ടം സ്വദേശിനിയായ യുവതി ഏപ്രിൽ 27ന് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചെന്നാണ് റിപ്പോർട്ട്. ഇവരുടെ പ്രതിശ്രുതവരൻ ജില്ലയിലെ പുത്തൂർ സ്വദേശി അനീഷിനെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.

 മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അനീഷ് ഒളിവിലായിരുന്നു.

 കല്യാണം നിശ്ചയിച്ചു, പക്ഷേ...

 യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക്കൊപ്പം വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലേക്ക് പോയിരുന്നു.

 എന്നാൽ സാമ്ബത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹം പെട്ടെന്ന് നടത്താൻ സാധിക്കുന്നില്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

 തുടർന്ന് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായ ചടങ്ങ് നടത്താമെന്ന് അനീഷിന്റെ ബന്ധുക്കൾ പറഞ്ഞു.  ആറ് മാസത്തിന് ശേഷം വിവാഹം നടത്താനും തീരുമാനിച്ചു.

 എന്നാൽ പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിൽ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

 പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസവും പ്രതി വിളിച്ച് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.  കൂടുതൽ സ്ത്രീധനവും പുതിയ ബൈക്കും ആവശ്യപ്പെട്ടാണ് ഇവർ വഴക്കിട്ടതെന്ന് പോലീസ് പറഞ്ഞു.

 കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് കൊല്ലം (റൂറൽ) പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.

 യുവതിയുടെ ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ച ശേഷം മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.

 പൂയപ്പള്ളി ഇൻസ്പെക്ടർ ടി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.