വരുന്നൂ, ജയിലിൽ നിന്നും "ഹവായ് ചെരിപ്പുകൾ".


ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം ജയിലിൽ നിന്ന് ഇനി ഹവായി ചെരുപ്പുകളും വിപണിയിൽ. തടവുകാർ നിർമ്മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. മറ്റ് ഉൽപ്പന്നങ്ങളെ പോലെ ജയിൽച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില. വിപണിയിലെ മറ്റു ചെരുപ്പുകളേക്കാൾ നന്നേ കുറവ്. ഗുണമേന്മയിലും സംശയം വേണ്ടെന്ന് അധികൃതരുടെ ഉറപ്പ്.

ചെരുപ്പുകളുടെ വിപണനോദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ്ങ് നിർവ്വഹിച്ചു. ഉത്പന്നങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ചെരുപ്പ് നിർമാണത്തിനുള്ള യന്ത്രങ്ങൾക്കും അസംസ്കൃതവസ്തുക്കൾക്കുമായി ചിലവായത് 2 ലക്ഷം രൂപയാണ്.

ദിവസം 500 ചെരുപ്പുകൾ വരെ നിർമിക്കാം. അഞ്ച് തടവുകാർക്കാണ് ചെരുപ്പ് നിർമാണത്തിന്റെ ചുമതല. മേൽനോട്ടത്തിന് ജയിൽ അധികൃതരുമുണ്ടാവും. ജയിൽ ഉത്പന്നങ്ങളായ ഫ്രീഡം ഫുഡും വസ്ത്രങ്ങളും മിനിറൽ വാട്ടറുമെല്ലാം ഹിറ്റായിരുന്നു. ഫ്രീഡം ചെരുപ്പുകളും വിപണിയിൽ താരമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.