കേരളത്തെ കരകയറ്റാൻ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗം പുരോഗമിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ 2021–-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ അവതരിപ്പിക്കുന്നു. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് പാതതെളിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജനപ്രിയവും ജനക്ഷേമകരവുമായ ബജറ്റായിരിക്കും ഇത്തവണത്തേതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രാവിലെ ഒമ്പതിന്‌‌ ബജറ്റ്‌ പ്രസംഗം തുടങ്ങും. ഈ സർക്കാരിന്റെ ആറാം ബജറ്റാണിത്‌. തോമസ്‌ ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.

സമാനതകളില്ലാത്ത ജനക്ഷേമത്തിനും വികസനത്തിനും കൂടുതൽ കരുത്ത്‌ പകരുന്ന സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക. ധനാഭ്യർഥനകൾ വിശദമായി ചർച്ചചെയ്‌ത്‌ അംഗീകരിക്കാൻ സമയമില്ലാത്തതിനാൽ അടുത്ത നാല്‌ മാസത്തെ ചെലവുകൾക്കുള്ള വോട്ടോൺ അക്കൗണ്ടാകും സഭ പാസാക്കുക.

കഴിഞ്ഞ അഞ്ച്‌ ബജറ്റുകളും വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും കാര്യമായ ഊന്നൽ നൽകിയിരുന്നു. അമിത നികുതിഭാരം അടിച്ചേൽപ്പിച്ചതുമില്ല. വിദ്യാഭ്യാസം, ആരോഗ്യം, പശ്‌ചാത്തല വികസനം തുടങ്ങി സർവമേഖലയ്‌ക്കും മികച്ച പിന്തുണയാണ്‌ നൽകിയത്‌.

ഈ നേട്ടങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും കോവിഡ്‌ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും.