KSRTC -യും 'ആനവണ്ടി'യും ഇനി കേരള സർക്കാരിന് സ്വന്തം. നിയമ പോരാട്ടത്തിലൂടെ നേടിയത് അഭിമാനമായ പേര്. കർണ്ണാടക ട്രാൻസ്‌പോർട്ട് ഇനി പേര് മാറ്റും.

തിരുവനന്തപുരം : കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആർ ടി സി (K S R T C) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്, ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

" ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ, കെ എസ്‌ ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക്‌ രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെ എസ് ആർ ടി സിക്ക് ലഭിച്ച നേട്ടമാണ് " ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു. ആനവണ്ടി എന്ന പേരിൽ കെ എസ് ആർ ടി സി ബസുകളുടെ സമയം അറിയാൻ സാധിക്കുന്ന മൊബൈൽ ആപ്പും ഫേസ്ബുക്ക് പേജും നിലവിലുണ്ട്. ഇവർക്ക് ഇനി മുതൽ ആനവണ്ടി എന്ന പേര് ഉപയോഗിക്കാൻ കഴിയാതെ വരും.

തലസ്ഥാന നഗരിയിൽ സിറ്റി സർവീസുകൾ വ്യാപകമാക്കാൻ കെ എസ് ആർ ടി സി തയ്യാറെടുക്കുന്നു. ലോക്ക്ഡൌണിന് ശേഷം ബസ് സർവീസുകൾ പുനരാരംഭിക്കുമ്പോൾ, പുതിയ പരിഷ്ക്കാരങ്ങൾ തിരുവനന്തപുരം നഗരത്തിൽ കെ എസ് ആർ ടി സി കൊണ്ടുവരും. ഇടറോഡുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന സിറ്റി സർക്കുലർ സര്വ്വീസുകൾ വ്യാപകമാക്കുകയാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്.

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും അടുത്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവീസുകൾ ആരംഭിക്കാനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്.