സ്‌പേസ് ടൂറിസം പുതിയ ഉണർവ്വിലേക്ക്.. 600 ടിക്കറ്റുകള്‍ വിറ്റഴിച്ചു, ഇലോണ്‍ മസ്‌കും ബഹിരാകാശത്തേക്ക്, സാധാരണക്കാർക്കും നടത്താം ബഹിരാകാശ സന്ദർശനം..

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ സ്‌പേസ് ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുന്നു. ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാട്ടിക്കിന് പുറമേ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവയാണ് ഇനി ബഹിരാകാശ ടൂറിസത്തിനായി ഒരുങ്ങുന്നത്. വിര്‍ജിന്‍ ഗലാട്ടിക്ക് ഇതുവരെ 600 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് അടക്കമുള്ളവരാണ് ഇത്. ഹോളിവുഡിലെ പ്രമുഖ താരങ്ങള്‍ വരെ ടിക്കറ്റ് വാങ്ങിയവരിലുണ്ട്. രണ്ട് ലക്ഷം യുഎസ് ഡോളര്‍ മുതല്‍ രണ്ടര ലക്ഷം വരെയാണ് ടിക്കറ്റ് വില.

വലിയ മത്സരമാണ് ഇപ്പോള്‍ സ്‌പേസ് ടൂറിസം മേഖലയില്‍ നടക്കുന്നത്. ജെഫ് ബെസോസാണ് അടുത്തതായി ബഹിരാകാശത്തേക്ക് പോകുന്നത്. ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന വിശേഷണം ബെസോസിനൊപ്പമാണ്. ജൂലായ് ഇരുപതിനാണ് ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ബെസോസ് ബഹിരാകാശത്തേക്ക് യാത്രയാവുന്നത്. ബ്ലൂ ഒറിജിന്‍ വിര്‍ജിന്‍ ഗലാട്ടിക്കിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബെസോസ് നേരത്തെ ബ്രാന്‍സനെ യാത്രയില്‍ അഭിനന്ദിച്ചിരുന്നു.

അതേസമയം ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും സ്‌പേസിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ സ്‌പേസ് എക്‌സ് യാത്ര സംഘടിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹം പോകില്ലെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ ഈ തീരുമാനം അദ്ദേഹം മാറ്റിയിരിക്കുകയാണ്. റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാട്ടിക്കിന്റെ സ്‌പേസ് യാത്രകളിലൊന്നില്‍ അദ്ദേഹവും പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടിക്കറ്റ് അദ്ദേഹം ബുക്ക്‌ചെയ്തിരിക്കുകയാണ്. വിര്‍ജിന്‍ ഗലാട്ടിക്കിന്റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. എപ്പോഴാണ് ഈ യാത്രയെന്ന് മാത്രം സ്ഥിരീകരിച്ചിട്ടില്ല.

ഒരു ആയുഷ്‌കാലത്തേക്കുള്ള അനുഭവസമ്പത്ത് എന്നായിരുന്നു സ്‌പേസ് ക്രാഫ്റ്റ് ലോഞ്ച് ചെയ്ത ശേഷമുള്ള ബ്രാന്‍സന്റെ പ്രതികരണം. ഈ ബഹിരാകാശ വാഹനത്തില്‍ രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരുമാണ് ഉണ്ടാവുക. അതേസമയം ഇലോണ്‍ മസ്‌ക് ബ്രാന്‍സനെ വീട്ടിലെത്തി യാത്രയ്ക്ക് മുമ്പ് കണ്ടിരുന്നു. ഒരു വര്‍ഷത്തില്‍ നാനൂറ് യാത്രകളാണ് വിര്‍ജിന്‍ ഗലാട്ടിക് ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള യാത്ര പോലെ രണ്ട് യാത്രകള്‍ കൂടി നടത്തിയ ശേഷമേ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രകള്‍ ഉണ്ടാവൂ. ഭൂമിയെ വര്‍ണിക്കാനാവാത്ത സൗന്ദര്യം എന്നാണ് ബ്രാന്‍സന്‍ യാത്രയില്‍ ഭൂമിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് വിശേഷിപ്പിച്ചത്.