ഇന്നും സമ്പൂർണ്ണ ലോക്ക്ഡൗൺ, എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കുക. പോലീസ് പരിശോധന ശക്തമാക്കും. | Weekend Lockdown


സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിൽ പൊലീസ് കർശനമായി ഇടപെടുന്നു.ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഒരു വഴി ഒഴികെ എല്ലാം അടക്കും. സി വിഭാഗത്തിൽ വാഹന പരിശോധന കർശനമാക്കാനും തീരുമാനം.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണാണ്. നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡുകൾ വച്ച് പൊലീസ് പരിശോധന നടത്തും. രോഗവ്യാപനം തീവ്രമായ മേഖലകളിൽ മൈക്രോ കണ്ടെയ്ൻ‍മെൻറ് സോൺ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രമാകും യാത്ര അനുവദിക്കുക. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടും.

സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും.അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. കൃത്യമായ രേഖകൾ കാണിച്ച് വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം.

മെഡിക്കൽ സ്റ്റോറുകളും പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.

തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോകോളും കർശനമായി പാലിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിങ്‌ സംഘങ്ങളെ നിയോഗിച്ചു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടെയും അസിസ്റ്റൻറ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കൊവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കാൻ തീരുമാനമായി.